പുറപ്പാട്

ഇവിടം മുതൽ കഥയുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. കഥയിലെ കേന്ദ്രകഥാപാത്രമോ കഥാപാത്രങ്ങളോ ആയ പച്ച, സ്ത്രീ വേഷങ്ങൾ ആണ്‌ പുറപ്പാട്‌ അവതരിപ്പിക്കേണ്ടത്‌. എന്നാൽ പ്രസ്തുത വേഷം പലപ്പോഴും അരങ്ങത്ത്‌ ഇന്നവതരിപ്പിയ്ക്കപ്പെടുന്ന കാഥാഭാഗത്ത്‌ വരായ്കയാലും പുറപ്പാടെടുക്കുന്ന കുട്ടികളുടെ സൗകര്യം കണക്കിലെടുത്തും സർവ്വോപരി ഭഗവാൻ ക്യഷ്ണനു മലയാളിയുടെ ജീവിതവുമായുള്ള സുബന്ധത്താലും ശ്രീക്യഷ്ണ വേഷം സാർവ്വത്രികമായി നടപ്പിലായി. ശ്ലോകം (സാന്ദ്രാനന്താകുലാത്മ...) സന്താനഗോപാലം കഥയിലേയും ആണ്‌ സാധാരണ പ്രയോഗത്തിൽ വരുന്നത്‌. നാല്‌ കുമ്പിടലും മദ്ദളം, ചെണ്ട, ചേങ്ങല, ഇലത്താളം എന്നിവയെ യഥാക്രമം വന്ദിക്കലും തിരശ്ശീലക്കകത്ത്‌ കഴിയും. സാധാരണ പുറപ്പാടിന്‌ നാല്‌ 'നോക്കാ'(തിര താഴ്ത്തൽ)ണെങ്കിൽ കലാമണ്ഡലം ചിട്ടപ്പെടുത്തിയ പകുതിപ്പുറപ്പാടിന്‌ രണ്ടേ വേണ്ടൂ. പകുതിപ്പുറപ്പാടിന്‌ കുറഞ്ഞത്‌ രണ്ടുപേർ (ഗുണിതങ്ങളോ) വേണം. പകുതിപ്പുറപ്പാടിന്‌ ഉപയോഗിക്കുന്ന പദം കിർമ്മീരവധത്തിലും കല്ല്യാണസൗഗന്ധികത്തിലും ഉള്ള ശ്രീക്യഷ്ണ അവതരണപദമാണ്‌. സാധാരണ പുറപ്പാടും ഇപ്പോൾ രണ്ട്‌ നോക്കിൽ തീർക്കും. കൂടാതെ മൂന്നാം 'നോക്ക്‌' ഒറ്റയ്ക്ക്‌ പറ്റുന്നതുമല്ല. ആദ്യത്തെ 'നോക്കി'ന്‌ മേലാപ്പ്‌, ആലവട്ടം എന്നിവ ഉണ്ടാവും. പുറപ്പാട്‌ ഒരു വേഷവിദ്യാർത്ഥിയുടെ താളപരിചയത്തിനു പുറമേ ഭാവാഭിനയതുടക്കത്തിനും വഴിവെയ്ക്കുന്നു.