പോരിനുവിളികേട്ട്
കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്,
ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.
രൌദ്രപൂര്‍ണ്ണമായ തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍
പീഠത്തില്‍നിന്നുകൊണ്ട് തിരതാഴ്ത്തുന്നു.
ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്)
‘ചെവിപൊട്ടുമാറുച്ചത്തില്‍
എന്നെ
പോരിനു വിളിച്ചതാര്?‘.ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും
പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ (സദസ്യരുടെ ഇടയില്‍
നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.
ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’
സുഗ്രീവൻ:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’
ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’
സുഗ്രീവൻ:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’
ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട്
വാ’
സുഗ്രീവന്‍
പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ
സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി‘
കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു
കാണിക്കുന്നു.
ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍
ഞാനൊറ്റക്ക് പാലാഴികടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ
ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ
നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലംകൂടി എനിക്ക് ലഭിക്കുമെന്ന
അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?,
ആ,വാ,വാ’
സുഗ്രീവൻ:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’
സുഗ്രീവന്‍
മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി
നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസ്സിനിടയിലൂടെ ഓടി തിരികെ
രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല
പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍
ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ
മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു.
(തിരശ്ശീല മാറ്റുന്നു)
ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട്’
‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് ബാലി പദം അഭിനയിക്കുന്നു.
ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-
രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും
ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:
ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ
