വടുവേഷത്തില്‍
രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്,
സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നഭാഗമാണ് ഈ രംഗത്തിലുള്ളത്.
എന്നാല്‍ ഈ രംഗം ഇപ്പോള്‍ നടപ്പിലില്ലാത്തതാണ്.
ബാലിവധം പന്ത്രണ്ടാംരംഗം
രംഗത്ത്-സുഗ്രീവന്‍,രാമന്‍,ലക്ഷ്മണന്‍
തിരനീക്കുമ്പോള്‍
ഇടത്തുവശത്തുകൂടി സുഗ്രീവന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലതു
ഭാഗത്തിരിക്കുന്ന രാമനേയും സമീപത്തു നില്‍ക്കുന്ന ലക്ഷ്മണനേയും കാണുന്നു.
സുഗ്രീവൻ:‘അല്ലയോ ശ്രേഷ്ഠരേ, നിങ്ങള്‍ ആരാണ്?, കുലമേത്? ഈ വനത്തില്‍
വരുവാന്‍ കാരണമെന്ത്?’
രാമൻ:‘ഞങ്ങള്‍
ദശരഥരാജന്റെ പുത്രന്മാരാണ്. ഞാന്‍ രാമനും ഇവന്‍ ലക്ഷ്മണനും.
താതനിര്‍ദ്ദേശാനുസരണം പതിനാലുകൊല്ലത്തെ വനവാസത്തിനായി വന്നതാണു ഞങ്ങള്‍.
ഞങ്ങള്‍ പഞ്ചവടിയില്‍ വസിക്കുമ്പോള്‍ ഒരുനാള്‍ അസുരരാജനായ രാവണന്‍ എന്റെ
പത്നിയായ സീതയെ തട്ടിക്കൊണ്ടുപോയി.’
സുഗ്രീവൻ:‘ഓഹോ’
രാമൻ:‘ഞങ്ങള്‍ അവളെ തിരഞ്ഞു നടന്ന് നടന്ന് ഇവിടെയെത്തി’
സുഗ്രീവൻ:‘അങ്ങിനെയെന്നാല്‍ നാം തുല്യദു:ഖിതരാണ്’
രാമൻ:‘നിന്റെ ദുഖത്തിനു കാരണമെന്ത്?
സുഗ്രീവൻ:
‘ഞാനും ജേഷ്ഠനും സാഹോദര്യത്തോടെ കിഷ്ക്കിന്ധയില്‍ വാഴുന്ന കാലത്ത് ഒരു
ദിവസം മായാവിയെന്ന ദുഷ്ടനായഅസുരന്‍ വന്ന് ബാലിയെ പോരിനു വിളിച്ചു. ബാലി
അവന്റെ പോരുവിളികേട്ട് യുദ്ധത്തിനു പുറപ്പെട്ടു. കൂടെ ചെല്ലുന്നോ എന്ന്
എന്നോട് ചോദിച്ചു. ബാലിയുടെയൊപ്പം ഞാനും പോയി. ബാലിയും മായാവിയുമായി
ഘോരമായ യുദ്ധം നടന്നു. ബാലിയുടെ താഡനം സഹിയാഞ്ഞ് അസുരന്‍ ഒരു ഗുഹയിലേക്ക്
ഓടികയറി. ആ സമയം ബാലി എന്നോട് പറഞ്ഞു-‘സുഗ്രീവാ, അവന്‍ ഗുഹയില്‍ കയറി,
ഞാനും പുറകെ ഗുഹയില്‍ കടന്ന് യുദ്ധം തുടരാന്‍ പോകുന്നു. നീ പുറത്ത് കാവല്‍
നില്‍ക്കുക. യുദ്ധത്തില്‍ അവനെ ഞാന്‍ വധിച്ചാല്‍ ഗുഹയില്‍നിന്നും പാല്‍
ഒഴുകിവരും. അതല്ലാ ഞാനാണ് മരിക്കുകയെങ്കില്‍ ചോരയായിരിക്കും ഒഴുകി വരുക.
അങ്ങിനെ ഞാന്‍ മരണപ്പെട്ടാല്‍ നീ ഉചിതമായത് പ്രവര്‍ത്തിക്കേണം.’ ഇതു
പറഞ്ഞ് പോയ ബാലി ഗുഹയില്‍ കടന്ന് യുദ്ധം തുടങ്ങി. പുറത്തുനിന്ന ഞാന്‍
ഒടുവില്‍രക്തം ഒഴുകിവരുന്നതുകണ്ട് ജേഷ്ഠനെ കൊന്ന ആ രാക്ഷസനെ
ശരിപ്പെടുത്തണം എന്നുകരുതി ഗുഹാമുഖം ഒരു വലിയപാറയുരുട്ടി അടച്ചുവെച്ചു.
എന്നിട്ട് സങ്കടപ്പെട്ട് തിരിച്ച് രാജധാനിയിലെത്തി എല്ലാവരേയും വിവരങ്ങള്‍
അറിയിച്ചു. ജേഷ്ഠപുത്രനേക്കൊണ്ട് ശേഷക്രിയകള്‍ ചെയ്യിച്ചു. അന്ന് കാക്കയൊ
മത്സ്യങ്ങളൊ ബലിച്ചോറ് കൊത്താത്തതുകണ്ട് ഞാന്‍ കുണ്ഠിതപ്പെട്ടു. പിന്നീട്
ജേഷ്ഠപത്നിയുടെ കല്പനപ്രകാരം ഞാന്‍ രാജ്യാധികാരമേറ്റേടുത്തു.
അങ്ങിനെയിരിക്കെ ഒരുന്നാള്‍ പെട്ടന്ന് ബാലിവന്നുചേര്‍ന്നു. ബാലിയെ ഞാന്‍
ചതിച്ചു എന്നുധരിച്ച്, ബാലി എന്നോട് കയര്‍ത്ത് എന്നെ ആട്ടിയോടിച്ചു.
അങ്ങിനെ ഞാനിവിടെ വന്ന് ബാലിയെ ഭയന്ന് കഴിയുന്നു. എന്റെ ഭാര്യയേയും
അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. എനിക്ക് രക്ഷയില്ല,
സഹായത്തിനാരുമില്ല.’ (പെട്ടന്നെന്തോ ഓര്‍ത്തിട്ട്) ‘ഒരിക്കല്‍ ആകാശത്തില്‍
നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ട് ഞാന്‍ നോക്കിയപ്പോള്‍ ഒരു വിമാനം
പോകുന്നതു കണ്ടു. ആസമയം വിമാനത്തില്‍ നിന്നും ഒരു പൊതി എനിക്ക്
എറിഞ്ഞിട്ടു തന്നു. ഞാനതു സൂക്ഷിച്ചിവെച്ചിട്ടുണ്ട്, കാണിച്ചുതരാം.‘
സുഗ്രീവന്‍ ആ പൊതി രാമനുകൊടുക്കുന്നു. പൊതിയഴിച്ച് സീതയുടെ ഉത്തരീയവും
ആഭരണങ്ങളുമാണെന്നു കണ്ട് രാമന്‍ ദു:ഖിതനാകുന്നു.
സുഗ്രീവൻ: ‘തുല്യദുഖിതരായ നമുക്ക് സഖ്യം ചെയ്തുകൂടെ?‘
രാമൻ:‘അങ്ങിനെയാകട്ടെ.
സുഗ്രീവാ, താങ്കളുടെ പത്നിയെ അപഹരിച്ച ബാലിയെ നിഗ്രഹിച്ച് താങ്കള്‍ക്ക്
രാജ്യം നല്‍കാമെന്ന് ഞാന്‍ സത്യംചെയ്യുന്നു.’
സുഗ്രീവൻ:‘എങ്കില്‍,അങ്ങയുടെ
ഭാര്യയെ കണ്ടുപിടിച്ച് തരുകയും, ശത്രുവിനെ വധിക്കാന്‍ സഹായിക്കുകയും
ചെയ്യാമെന്ന് ഞാനും സത്യംചെയ്യുന്നു.’
ഇരുവരും കയ്യിലടിച്ച് സത്യം ചെയ്യുന്നു.
സുഗ്രീവൻ:‘ശത്രു
നിസ്സാരനല്ല, ബാലി അതിബലവാനാണ്. പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭിയെന്ന
അസുരനെ ചുഴറ്റി ദൂരേക്കെറിഞ്ഞുകളഞ്ഞു. അവന്റെ അസ്ഥികൂടം ദാ കിടക്കുന്നു.
അങ്ങേക്ക് അതെടുത്തെറിയുവാന്‍ സാധിക്കയില്ലെ?’
രാമൻ;‘ഓഹോ,ഒട്ടും പ്രയാസമില്ല.വഴിപോലെ കണ്ടാലും.’
രാമന്‍ വലത്തുകാല്‍കൊണ്ട് ആ അസ്ഥികൂടം പൊക്കിയെറിയുന്നു.അതു കണ്ട്
സുഗ്രീവന്‍ അത്ഭുതപ്പെടുന്നു.
സുഗ്രീവൻ: ‘അങ്ങ് യോഗ്യനെന്ന് മനസ്സിലായി. എങ്കിലും എനിക്കൊരു സംശയം
കൂടിയുണ്ട്, കേട്ടാലും.’
രാമൻ:‘പറഞ്ഞാലും.’
സുഗ്രീവന്‍ നലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.
